ധാര്‍മികതയുടെ പേരില്‍ രാജി:  പെരുമാറ്റച്ചട്ടം നല്ലത് –പ്രേമചന്ദ്രന്‍ എം.പി

കൊച്ചി: കേസുകളില്‍ പെടുന്ന മന്ത്രിമാര്‍ രാജി വെക്കുന്നത് സംബന്ധിച്ച് പെരുമാറ്റച്ചട്ടം ഉണ്ടാകുന്നത് നല്ലതാണെന്ന് മീറ്റ് ദി പ്രസ് പരിപാടിയില്‍ ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. വേണ്ടി വന്നാല്‍ ഇതില്‍ നിയമനിര്‍മാണവുമാകാം. നിയമാനുസൃത ബാധ്യത നിറവേറ്റേണ്ടി വരുമ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ ഇത് സഹായിക്കും. ധാര്‍മികതയുടെ പേരില്‍ ചിലര്‍ രാജിവെക്കുമ്പോള്‍ മറ്റ് ചിലര്‍ അതിനു തയാറാവുന്നില്ല. ഈ വേര്‍തിരിവും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. 
കോണ്‍ഗ്രസിനുള്ളിലെ  ഐക്യം മെച്ചപ്പെടുകയായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കൂടുതല്‍ സീറ്റ് കിട്ടുമായിരുന്നു. കൊല്ലത്ത്  എഴ് റെബലുകള്‍ വരെയാണ് ഒരു ഡിവിഷനില്‍ മത്സരിക്കുന്നത്. എങ്കിലും വികസന രാഷ്ട്രീയത്തിന് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും  കൊല്ലം നഗരസഭ യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കൊല്ലത്തും തിരുവനന്തപുരത്തും ഒഴികെ ആര്‍.എസ്.പിക്ക് ആവശ്യത്തിന്  സീറ്റുകള്‍ ലഭിച്ചില്ളെന്ന പരാതിയുണ്ട്. ഇടത് മുന്നണിയില്‍ അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. വടക്ക് ചിലയിടങ്ങളില്‍ പാര്‍ട്ടി ഒറ്റക്ക് മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫിലായിരുന്നപ്പോഴും ഇതുണ്ടായിട്ടുണ്ട്. ഇടത് മുന്നണിയുടെ അഴിമതിവിരുദ്ധ രാഷ്ട്രീയ മുദ്രാവാക്യം ആത്മാര്‍ഥതയില്ലാത്തതാണ്.
ബാലകൃഷ്ണ പിള്ളക്ക് ജയിലില്‍ ചില സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തതിന്‍െറ പേരില്‍ ഹര്‍ത്താല്‍ നടത്തിയ ഇടത് മുന്നണി ഇപ്പോള്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയെയും കൊണ്ടാണ് വോട്ട് പിടിക്കാന്‍ പോകുന്നത്. നാളെ കെ.എം. മാണിയോടും ഇതേ സമീപനം തന്നെ ഇവര്‍ സ്വീകരിച്ചേക്കാം. ഇത്തരം ഇരട്ടത്താപ്പാണ് സി.പി.എം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 
ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടവര്‍ അത് പ്രഖ്യാപിച്ചപ്പോള്‍ രാഷ്ട്രീയമെന്ന് ആരോപിക്കുന്നു. എളമരം കരീമിന്‍െറ കേസിലെ വിജിലന്‍സ് ശിപാര്‍ശ ശരിവെച്ചവര്‍ മാണിയുടെ കാര്യത്തില്‍ എതിര്‍ക്കുന്നു.  അമിത് ഷായും മോദിയും ചേര്‍ന്ന് കേരളത്തില്‍ ഗുജറാത്ത് രാഷ്ട്രീയം പരീക്ഷിക്കുകയാണ്. ഹിന്ദുക്കളും അഹിന്ദുക്കളും എന്ന് വേര്‍തിരിക്കാനുള്ള ശ്രമം ആപത്കരമാണ്. തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ് ഇവര്‍. ബി.ജെ.പിയുമായി കൂട്ട് ചേരാനുള്ള എസ്.എന്‍.ഡി.പിയുടെ തീരുമാനം ചരിത്രത്തിലെ വൈരുധ്യമാണ്. ശ്രീനാരായണ ഗുരു പഠിപ്പിച്ച മതാതീത ആത്മീയ ദര്‍ശനത്തിന് എതിരാണ് വെള്ളാപ്പള്ളിയുടെ നിലപാട്. എസ്.എന്‍.ഡി.പി നിലപാട് ചില സ്ഥലങ്ങളില്‍ യു.ഡി.എഫിനെയും  പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.